കാസര്‍ഗോഡ്: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ബിസിനസ് ഡാറ്റ അനധികൃതമായി ഡൗൺലോഡ് ചെയ്ത് ബാങ്കിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ കത്ത് തയാറാക്കി ആർബിഐ ഗവർണർക്കും ന്യൂസ് ചാനലിനും അയച്ചുവെന്ന പരാതിയിൽ കാസർഗോഡ് ടൗൺ പൊലിസ് കേസെടുത്തു.
കോഴിക്കോട്ടെ റീജണല്‍ ഓഫീസിലെ നിയമവിഭാഗം ഉദ്യോഗസ്ഥ യു.റീജയുടെ പരാതിയില്‍ മംഗളൂരു സോണല്‍ ഓഫീസില്‍ അസി. മാനേജരായ കാസര്‍ഗോഡ് കസബ സ്വദേശി ജെ. പുരന്ദരക്കെതിരേയാണ് കേസെടുത്തത്. ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ ബാങ്കിന്റെ ഓഹരി മൂല്യത്തില്‍ 3,145 കോടി രൂപയുടെ ഇടിവുണ്ടാക്കിയെന്ന് ആരോപിച്ചാണ് ബാങ്ക് പരാതി നല്‍കിയത്.
എഫ്ഐആര്‍ പ്രകാരം 2026 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തെ ബാങ്കിന്റെ വാര്‍ഷിക ബിസിനസ് വിവരങ്ങളാണ് പുരന്ദര റിസർവ് ബാങ്ക് ഗവർണർക്ക് കൈമാറിയത്. 2025-26 സാമ്പത്തിക വര്‍ഷാവസാനത്തില്‍ യൂണിയന് ബാങ്ക് തങ്ങളുടെ കറന്റ് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ട് നിക്ഷേപങ്ങള്‍ കൃത്രിമമായി വര്‍ധിപ്പിച്ചുവെന്ന് ആര്‍ബിഐക്ക് അയച്ചതായി പറയപ്പെടുന്ന കത്ത് ഒരു ദേശീയ വാര്‍ത്താചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2025-26 സാമ്പത്തികവര്‍ഷം അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ ബാങ്കിന്റെ നിക്ഷേപങ്ങളില്‍ ഏകദേശം 31,000 കോടി രൂപയുടെ വര്‍ധനയുണ്ടായെന്ന് കത്തിൽ പറയുന്നു. ഈ വര്‍ധനയുടെ 80 ശതമാനത്തോളം അതായത് ഏകദേശം 24,800 കോടി രൂപ സര്‍ക്കാര്‍ അക്കൗണ്ടുകളില്‍നിന്നാണു വന്നതെന്നു വിവിധ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അവസാനനിമിഷം ഉണ്ടായ ഈ വലിയ വര്‍ധന ബാങ്കിന്റെ നിക്ഷേപ നിലയെക്കുറിച്ചുള്ള കണക്കുകളില്‍ വരുത്തിയ കൃത്രിമമായ മിനുക്കുപണി അഥവാ വിന്‍ഡോ ഡ്രെസിംഗ് ആണെന്നായിരുന്നു ആരോപണം. ആരോപണങ്ങള്‍ പുറത്തുവന്ന സമയത്താണ് യൂണിയന് ബാങ്കിന്റെ ഓഹരികള്‍ ഇടിയുന്നത്.